ADVERTISEMENT

കോഴിക്കോട് ∙ മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്, കഴിഞ്ഞ ദിവസം ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിനിധിയായി മലപ്പുറത്തെ മറ്റൊരു എംഎൽഎയാണ് ചർച്ച നടത്തിയത്. ലീഗിനെ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ച് ബിജെപിയെയും വിജിലൻസിനെ പേടിച്ച് പിണറായിയെയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പിണറായി വിജയനെക്കുറിച്ചും ബിജെപിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോലും പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞതായി ഹംസ വെളിപ്പെടുത്തി. എന്തു പറഞ്ഞാലും അത് അവിടെ എത്തുമെന്നാണ് അവരുടെ ഭയമെന്നും ഹംസ പറഞ്ഞു. സരിത എസ്.നായരെ ബഷീറലി തങ്ങളുടെ അടുത്തെത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹംസ ആരോപിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഹൈദരലി ശിഹാബ് തങ്ങളെ കുടുക്കാൻ ശ്രമിച്ചു. നിങ്ങൾ നിരപരാധിയാണെന്നു ബോധ്യമുണ്ടെന്നും സൂക്ഷിക്കണമെന്നും ഇഡി അദ്ദേഹത്തോട് പറഞ്ഞു. ആ ഭയത്തോടെയാണ് ഹൈദരലി തങ്ങൾ മരണപ്പെട്ടത്. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതും കള്ളപ്പണ ഇടപാടും പാർട്ടി യോഗത്തിൽ താൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു.

ലീഗ് സിപിഎമ്മുമായി ചേരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ബിജെപിയാണ്. ഇതിനായി ചരടു വലിക്കുന്നത് നാഗ്പുരിൽ നിന്നാണ്. ലീഗുമായി ചേർന്നാൽ സിപിഎമ്മിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടും. അങ്ങനെ വന്നാൽ സിപിഎമ്മിന്റെ ഹിന്ദു വോട്ട് ബിജെപിയിലേക്കും കോൺഗ്രസിലേക്കും പോകും. ഇത് ബിജെപിക്ക് നേട്ടമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തിയ അതേ സമയത്താണ് ആർഎസ്എസുമായുള്ള ചർച്ചയും നടന്നതെന്ന് ഹംസ പറഞ്ഞു.

English Summary: K.S Hamza against Kunhalikutty, Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com