ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തിക്കുന്നതെന്ന് എൻഐഎ. രാജ്യത്ത് വിവിധ ഇടങ്ങളിൽ പിഎഫ്ഐക്കെതിരായ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടതെന്ന് എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അഞ്ച് കേസുകളുടെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 105 പേരാണ് പ്രതികൾ.

സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ പേരിലാണ് പിഎഫ്ഐ പ്രവർത്തിക്കുന്നതെന്നും ഇവയിൽ ഉയർന്ന പരിശീലനം ലഭിച്ചവരുടെ സേന പ്രവർത്തിക്കുന്നുണ്ടെന്നും സമാന്തര കോടതികളുണ്ടെന്നും ഈ മാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. 2047 ആകുമ്പോൾ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനാണ് അവരുടെ പദ്ധതി.

നിലവിൽ 15 സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ പ്രവർത്തിക്കുന്നത്. സാമൂഹികക്ഷേമ പദ്ധതികളും പ്രചാരണങ്ങളും നടത്തി അതിന്റെ മറവിലാണ് സംഘടന ഇന്ത്യാ വിരുദ്ധ, അക്രമ അജൻഡ നടപ്പാക്കുന്നത്. കേഡർമാർക്ക് ആയുധ പരിശീലനം ഉൾപ്പെടെയുള്ളവ സംഘടന നൽകും. ഉയർന്ന പരിശീലനം സിദ്ധിച്ചവരെ ‘ഹിറ്റ് സ്ക്വാഡുകൾ’ അല്ലെങ്കിൽ ‘സർവീസ് ടീം’ എന്നിങ്ങനെ തിരിക്കും.

പിഎഫ്ഐ ഭീകരപ്രവർത്തനത്തിനു നൽകുന്ന ഫണ്ടിങ്ങിന്റെ വിവരങ്ങളും എൻഐഎ കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശമ്പളമെന്ന വ്യാജേന പണമായും ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയും ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

പിഎഫ്ഐയുടേതായ 37 ബാങ്ക് അക്കൗണ്ടുകൾ എൻഐഎ മരവിപ്പിച്ചു. സംഘടനയുമായി ബന്ധമുള്ള 19 പേരുടെ 40 അക്കൗണ്ടുകളും ഇങ്ങനെ മരവിപ്പിച്ചിട്ടുണ്ട്. ഇതു സംഘടനയുടെ ഫണ്ടിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡൽഹി, ഗുവാഹത്തി (അസം), സുന്ദിപുർ (ബംഗാൾ), ഇംഫാൽ (മണിപുർ), ജയ്പുർ (രാജസ്ഥാൻ), കുർനൂൽ (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്.

English Summary: PFI operating with highly skilled hit squads, internal courts and funding across India: NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com