തിരുവനന്തപുരം ∙ നിയമസഭാ സംഘർഷക്കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവ് ശേഖരിക്കാൻ അനുവാദം തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരും ആരോപണവിധേയരുമായ എംഎൽഎമാരുടെയും വാച്ച് ആന്‍ഡ് വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച സ്പീക്കർ എ.എൻ.ഷംസീറുമായി ആലോചിച്ചശേഷം പൊലീസിന് അനുമതി നൽകുന്നതിൽ നിയമസഭാ സെക്രട്ടറി അന്തിമതീരുമാനമെടുക്കും.
അതേസമയം സഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. നിയമസഭയിലെ ഭരണ–പ്രതിപക്ഷ സംഘർഷം ലഘൂകരിക്കാൻ പാർലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിർമാണങ്ങളും പാസാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നു സതീശനോടു മന്ത്രി അഭ്യർഥിച്ചു.
അടിയന്തരപ്രമേയ നോട്ടിസുകൾ തുടർച്ചയായി നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കണം, സ്പീക്കറുടെ ഓഫിസ് ഉപരോധത്തിന്റെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം എന്നീ ആവശ്യങ്ങളാണ് സതീശൻ ഉന്നയിച്ചത്.
English Summary: Police seeks speaker permission to collect evidence from Assembly