‘ലിവിങ് ടുഗതർ ബന്ധങ്ങൾ റജിസ്റ്റർ ചെയ്യണമെന്നത് വിഡ്ഢിത്തം’: പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി ∙ ലിവിങ് ടുഗതർ ബന്ധങ്ങൾ റജിസ്റ്റർ െചയ്യുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിങ് ടുഗതർ ബന്ധങ്ങളും റജിസ്റ്റർ ചെയ്യാനുള്ള മാർഗനിർദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാൽപര്യഹർജി സമർപ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ലിവിങ് ടുഗതർ പങ്കാളികൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് ഹർജിയിൽ വ്യക്തമാക്കിയത്.
ഇതിനെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘‘എന്താണ് ഇത്? എന്തിനും ഏതിനും ആളുകൾ കോടതിയിലേക്കു വരുന്നു. ഇത്തരം ഹർജികൾക്ക് ഇനി മുതൽ പിഴ ചുമത്തും. ആരുമായാണു റജിസ്ട്രേഷൻ? കേന്ദ്ര സർക്കാരുമായോ? ലിവിങ് ടുഗതർ ബന്ധത്തിനുള്ള ആളുകളുമായി കേന്ദ്ര സർക്കാർ എന്തു ചെയ്യാനാണ്? ആളുകൾക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണോ അതോ ആളുകൾ ലിവിങ് ടുഗതർ ബന്ധങ്ങളിൽ ഏർപ്പെടുന്നത് തടയാൻ ശ്രമിക്കുകയാണോ ലക്ഷ്യം?’’– ചീഫ് ജസ്റ്റിസ് ചോദിച്ചു.
English Summary: "Harebrained Idea": Chief Justice On Asking Live-In Couples To Register