തലശേരി ബിഷപ് മാർ പാംപ്ലാനിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി; ദൃശ്യം പുറത്ത്
Mail This Article
തലശേരി∙ തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. തലശേരി ബിഷപ്സ് ഹൗസിൽവച്ച് ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം ബിജെപി നേതാക്കളെ കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റബർ വിലയടക്കമുള്ള ആശങ്കകൾ കൂടിക്കാഴ്ചയിൽ ബിഷപ് പങ്കുവെച്ചതായി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സ്ഥിരീകരിച്ചു. അതേസമയം, ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിങ്ങിനായി പ്രതിനിധികളെ ക്ഷണിക്കാനാണ് ബിജെപി സംഘം എത്തിയതെന്നാണ് ബിഷപ്സ് ഹൗസിന്റെ വിശദീകരണം.
റബറിന്റെ താങ്ങുവില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ എംപിമാരില്ലെന്ന വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന മാർ പാംപ്ലാനിയുടെ വാക്കുകൾ ചർച്ചയായതിനു പിന്നാലെയാണ്, അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തായത്. ആലക്കോട് കർഷക റാലിയിൽ പ്രസംഗിക്കുമ്പോഴാണ്, റബറിന് 300 രൂപ വില ഉറപ്പാക്കിയാൽ പിന്തുണയ്‌ക്കാമെന്ന വാഗ്ദാനം അദ്ദേഹം നൽകിയത്.
‘കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കി മാറ്റാൻ പറ്റും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യം ഓർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോടു പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ടു ചെയ്ത് വിജയിപ്പിക്കാം. നിങ്ങൾ റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് റബർ കർഷകരിൽനിന്ന് എടുക്കുക. നിങ്ങൾക്ക് ഇവിടെ ഒരു എംപിയുമില്ല എന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം’ – ഇതായിരുന്നു മാർ പാംപ്ലാനിയുടെ വാക്കുകൾ.
English Summary: Visuals of Mar Joseph Pamplany meeting BJP leaders out