ADVERTISEMENT

ലണ്ടൻ∙ ചൈനയിലെ വൂഹാനിലുള്ള ഹുവാനനിലെ മൃഗങ്ങളുടെ ചന്തയിൽനിന്നാണ് കോവിഡിന്റെ ഉദ്ഭവമെന്നു വെളിച്ചംവീശുന്ന പുതിയ റിപ്പോർട്ട് പുറത്ത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തുടക്കകാലത്തെക്കുറിച്ചു പുതിയതായി പുറത്തുവന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മഹാമാരിയുടെ തുടക്കകാലത്ത് ഹുവാനൻ മാർക്കറ്റിൽനിന്നു ചൈനീസ് ശാസ്ത്രജ്ഞർ ശേഖരിച്ച ജീനോമിക് സാംപിളുകളുടെ പഠനത്തിൽനിന്നാണ് ഒരു കൂട്ടം രാജ്യാന്തര ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്.

ഹുവാനൻ മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ ഡോഗ് വിഭാഗത്തിൽപ്പെടുന്നവയിലും മറ്റു ചില ജീവികളിലും കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസ് ഉണ്ടായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ടുതന്നെ കോവിഡിന്റെ ഉദ്ഭവകേന്ദ്രം ഹുവാനൻ മാർക്കറ്റ് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ കഴിഞ്ഞയാഴ്ച ചോർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കോവിഡിന്റെ ഉദ്ഭവം അന്വേഷിക്കുന്ന കമ്മിറ്റിയുമായി ഈ പഠനം നടത്തിയ ഗവേഷകർ കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു റിപ്പോർട്ട് ചോർന്നത്. അരിസോണ സർവകലാശാലയിലെ മൈക്കൽ വോറോബെ, കലിഫോർണിയയിലുള്ള സ്ക്രിപ്സ് റിസർച്ച്, പാരിസിലെ സോബോൺ സർവകലാശാലയിലെ ഫ്ലോറൻസ് ഡെബാരെ തുടങ്ങിയവരുടെ സംഘമാണ് പഠനം നടത്തിയത്.

2019 ഡിസംബറിൽ വുഹാനിൽ ആണ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് സംബന്ധിച്ച ഡേറ്റ ചൈന പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സമർപ്പിച്ച ഈ രേഖകൾ ഇപ്പോൾ ജിഐഎസ്എഐഡി ഡേറ്റാബേസിൽ ലഭ്യമല്ല. ഇവിടെനിന്നാണ് ഗവേഷകർ ആദ്യം ഈ ഡേറ്റ ശേഖരിച്ചത്.

അതേസമയം, റിപ്പോർട്ട് അന്തിമമല്ലെന്നും എന്നാൽ കോവിഡിന്റെ ഉദ്ഭവത്തിലേക്കു വെളിച്ചം വീശുന്ന പുതിയ വിവരമാണെന്നും ഡബ്ല്യുഎച്ച്ഒ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വുഹാനിലെ ലാബിൽനിന്നു ചോർന്നു എന്നതുൾപ്പെടെ കോവിഡിന്റെ ഉദ്ഭവം സംബന്ധിച്ചുയരുന്ന എല്ലാ വാദഗതികളും സിദ്ധാന്തങ്ങളും പരിശോധിക്കുമെന്നും സംഘടന അറിയിച്ചിരുന്നു.

English Summary: Chinese COVID data from animal market gives clues on origins - report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com