ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിനവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യവേ, അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരാകുന്നതിനു മുന്നോടിയായി പാർട്ടി പ്രവർത്തകർക്കു മുന്നിൽ തനിക്ക് അനുകൂലമായ ‘തെളിവുകൾ’ ഉയർത്തിക്കാട്ടി ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത. ചോദ്യം ചെയ്യലിനു ഹാജരാകാനായി ഇഡി ഓഫിസിലേക്കു പോകുമ്പോഴാണ്, കവറിലാക്കിയ ഫോണുകൾ ഉൾപ്പെടെ കവിത ഉയർത്തിക്കാട്ടിയത്.
ഇന്ന് ഇഡിക്കു മുന്നിൽ കവിത ഹാജരാക്കുന്ന തെളിവുകളാണ് ഈ ഫോണുകളെന്നാണ് റിപ്പോർട്ട്. തെളിവു നശിപ്പിക്കുന്നതിനായി കവിത പത്തോളം ഫോണുകൾ തകർത്തതായി ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കവിത ഫോണുകൾ അണികൾക്കു മുന്നിൽ പ്രദർശിപ്പിച്ചത്. രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി കവിതയ്ക്കു നോട്ടിസ് നൽകിയത്. കവിതയെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ, ഹൈദരാബാദിലെ മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഡൽഹി കോടതി ഏപ്രിൽ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവിതയുടെ കൂട്ടാളി അഭിഷേക് ബൊയ്നപള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇഡിക്കു നോട്ടിസ് അയച്ചു. അപേക്ഷ ഏപ്രിൽ 12നു പരിഗണിക്കും. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
English Summary: Ahead Of Questioning, KCR's Daughter Waves "Proof" Against Agency's Charge