ന്യൂഡൽഹി∙ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ വിദ്യാർഥികൾക്കു വിലക്കേര്‍പ്പെടുത്തിയ ഡൽഹി സർവകലാശാലാ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഇത്തരം നടപടികള്‍ സര്‍വകലാശാലകള്‍ മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണന്നും രാജ്യത്തിന് തന്നെ അപമാനമാണന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട് എൻഎസ്‌യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, ഫാക്കൽറ്റി ഓഫ് വിഭാഗം വിദ്യാർഥി രവീന്ദർ എന്നിവരെയാണു ഒരു വർഷത്തേക്കു വിലക്കിയത്. മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തു. 6 വിദ്യാർഥികൾക്കു കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയെ വിമർശിച്ച് വിദ്യാര്‍ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം, തെറ്റ് മനസിലാക്കി ഇത്തരം തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം അധികാരികള്‍ക്ക് നല്‍കിയാല്‍ ഇളവ് നല്‍കാന്‍ സര്‍വകലാശാല തയാറണെന്ന് സർവകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്‍ററി രാജ്യത്താകമാനം വിവാദമായിരുന്നു. ബിബിസി ഇന്ത്യയില്‍ നിരോധിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
English Summary: Appalled: Shashi Tharoor condemns DU for action over BBC documentary