ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണമടങ്ങിയ പോസ്റ്ററുകൾ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് നടപടി. 36 കേസുകളിലായി പൊലീസ് 6 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 2 പേർക്കു സ്വന്തമായി പ്രിന്റിങ് പ്രസുണ്ടെന്നു പൊലീസ് പറഞ്ഞു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണു പിടിച്ചെടുത്തത്. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പോലെയുള്ള മുദ്രാവാക്യങ്ങളാണു പോസ്റ്ററുകളിൽ കൂടുതലും പ്രിന്റ് ചെയ്തിരുന്നത്. പൊതുസ്ഥലം വൃത്തികേടാക്കിയതും പോസ്റ്ററുകളിൽ പ്രിന്റ് ചെയ്ത് സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും പേരില്ലാത്തതും നിയമലംഘനമാണെന്നു പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച 136 എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും ഇതിൽ 36 എണ്ണം മോദിവിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി. എഎപി ഓഫിസിൽ കൈമാറാനുള്ള 2,000 പോസ്റ്ററുകളാണു പിടിച്ചെടുത്തതെന്നും ആരോപണമുണ്ട്. ‘മോദി സർക്കാരിന്റെ ഏകാധിപത്യം മൂർധന്യത്തിൽ’ എന്നാണു സംഭവത്തെപ്പറ്റി എഎപി ട്വിറ്ററിൽ വിമർശിച്ചത്.
English Summary: 36 Cases, 6 Arrests Over Anti-Modi Posters, AAP Says "Peak Dictatorship"