ഇർഫാൻ പോയത് സുഹൃത്തിനോടൊപ്പമെന്ന് അമ്മ; ലഹരിസംഘത്തോടൊപ്പം കണ്ടിട്ടുണ്ടെന്ന് ബന്ധു
Mail This Article
തിരുവനന്തപുരം∙ ലഹരിസംഘം വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ പെരുമാതുറ സ്വദേശി പതിനേഴുകാരന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ. കൊട്ടാരംതുരുത്തി സ്വദേശിയായ സുഹൃത്തിനൊടൊപ്പമാണു മകന്‍ പോയത്. ഫോണിലേക്കു വിളിച്ചതിനെത്തുടര്‍ന്നാണ് പോയത്. സംഘത്തില്‍ അഞ്ച് പേരുണ്ടെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ പതിനേഴുകാരന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ബന്ധുവും രംഗത്തെത്തി. ലഹരി ഉപയോഗത്തില്‍ വീട്ടുകാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പലയിടത്തുവച്ചും ലഹരിസംഘത്തോടൊപ്പം പതിനേഴുകാരനെ കണ്ടിട്ടുണ്ടെന്നും ബന്ധു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ – റജില എന്നിവരുടെ മകൻ ഇർഫാൻ മരിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കൾ എത്തുകയും ഇർഫാനെ വീട്ടിൽനിന്നു കൊണ്ടുപോകുകയായിരുന്നു. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
Read Also: റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ
വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഛർദിക്കുകയും ചെയ്തു. ഉടൻതന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടർ റജിലയോടു പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇർഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചു.
English Summary: Death of TVM teenager, the family raises allegations against his friends