ADVERTISEMENT

തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കൾക്ക് എന്താണ് ബന്ധമെന്ന് അന്വേഷിക്കണമെന്നും, കരാറുകാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിജിലൻസ് അന്വേഷിച്ചാൽ ലൈഫ് മിഷൻ കേസുപോലെയാകും ബ്രഹ്മപുരം കേസും. ബ്രഹ്മപുരം കേസിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നു.

പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച  ലൈഫ്, ബ്രഹ്മപുരം വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പൊള്ളിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ലൈഫ് കേസിൽ ഇപ്പോൾ ജയിലിലാണ്. അഡി.പ്രൈവറ്റ് സെക്രട്ടറിയെ കേസിൽ ചോദ്യം ചെയ്തു. വടക്കാഞ്ചേരിയിലെ ലൈഫ് ഭവനപദ്ധതിയുടെ നിർമാതാക്കളായ യുണീടാക് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടായിരുന്നു. കോഴയിടപാടിലും ഓഫിസിന് പങ്കുണ്ട്. 32 കോടിരൂപയുടെ തട്ടിപ്പാണ് ബ്രഹ്മപുരം പ്ലാന്റിൽ നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഏഴ് ചോദ്യങ്ങൾ:

∙ പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

∙ കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?  

∙ സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

∙ സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

∙ ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടിസ് നല്‍കാത്തത് എന്തുകൊണ്ട്?

∙ കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?

∙ കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടിസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബലൈസേഷന്‍ അഡ്വാന്‍സും പിന്നീട്  4 കോടി രൂപയും അനുവദിച്ചത് എന്തിന്?

English Summary: Brahmapuram fire: V.D. Satheesan slams CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com