ന്യൂഡൽഹി∙ ആരോടും പ്രതിബദ്ധതയില്ല, നിരവധി വിവാഹേതര ബന്ധങ്ങൾ, അധികം നീളാത്ത വിവാഹബന്ധങ്ങൾ, വിഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങി പ്രത്യേക ഖലിസ്ഥാൻ എന്ന രാജ്യം വേണമെന്നു വാദിക്കുന്ന അമൃത്പാൽ സിങ്ങിന്റെ സ്വഭാവവൈകൃത്യം പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന അമൃത്പാൽ ഇവരുടെ അശ്ലീല ദൃശ്യം പകർത്തിയതുവച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരവും പുറത്തുവരുന്നു. ഇതു സംബന്ധിച്ച ചാറ്റുകളും വോയ്സ് നോട്ടുകളും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു.
സ്ത്രീകളുമായി ഗൗരവമല്ലാത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പുറത്തുവന്ന 12 വോയ്സ് നോട്ടുകളിൽ ഒന്നിൽ അമൃത്പാൽ പറയുന്നു. എന്നാൽ സ്ത്രീകൾ ബന്ധം ഗൗരവമായി എടുക്കുന്നുവെന്ന് മറ്റൊരു ശബ്ദസന്ദേശത്തിൽ പറയുന്നു. മൂന്നാമത്തെ സന്ദേശത്തിൽ ഒരു സ്ത്രീക്ക് അവരുടെ വിവാഹബന്ധത്തെ ബാധിക്കാതിരിക്കുന്നിടത്തോളം കാലം ഇയാളുമായി ബന്ധം തുടരുന്നതിൽ കുഴപ്പമില്ലെന്നും പറയുന്നു.
ഇൻസ്റ്റഗ്രാമിൽ അമൃത്പാലിന്റെ പിന്തുടരുന്ന സ്ത്രീകളിൽ വലിയൊരു കൂട്ടവും സ്ഥിരമായി അയാളുമായി ചാറ്റ് ചെയ്യുന്നവരാണ്. ഒരു ചാറ്റിൽ അമൃത്പാൽ ഒരു സ്ത്രീയോടു ചോദിക്കുന്നുണ്ട് – ‘‘അങ്ങനെ നമ്മുടെ വിവാഹേതര ബന്ധം സ്ഥിരീകരിക്കുകയല്ലേ?’’ എന്ന്. നമ്മുടെ ഹണിമൂൺ ദുബായിൽ വച്ചാകാമെന്നും ഇയാൾ പറയുന്നു. ഇതിനോടു ചിരിക്കുന്ന ഇമോജികൾ നൽകിയായിരുന്നു യുവതിയുടെ മറുപടി.
∙ തിരച്ചിൽ ആറാം ദിവസം
അമൃത്പാലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾ പഞ്ചാബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. അമൃത്പാലിനെ പിടികൂടാൻ പൊലീസ് കച്ചകെട്ടിയിറങ്ങിയിട്ട് ഇത് ആറാം ദിവസമാണ്. അതിനിടെ, പൊലീസിനെ വെട്ടിച്ചു കടക്കാൻ അമൃത്പാൽ ഉപയോഗിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയതെന്നാണു നിഗമനം. അമൃത്സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പൊലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തു.
English Summary: Extramarital affairs, kisses on video calls: Amritpal Singh's seamy life