ജാർഖണ്ഡിൽ 4 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചുകൊന്നുവെന്ന് ആരോപണം; 6 പേർക്കെതിരെ കേസ്
Mail This Article
റാഞ്ചി ∙ ജാർഖണ്ഡിൽ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബൂട്ടിട്ട് തൊഴിച്ചുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. സംഭവത്തിൽ 6 പൊലീസുകാർക്കെതിരെ കേസെടുത്തു. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ മുത്തച്ഛൻ ഒരു കേസിലെ പ്രതിയാണ്. അന്വേഷണത്തിന്റെ ഭാഗമായി പുലർച്ചെ 3.20ന് ദിയോരി സ്റ്റേഷനിലെ പൊലീസ് സംഘം വീട്ടിലെത്തി. പൊലീസിനെ കണ്ടതോടെ ഭൂഷൺ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടി. കുഞ്ഞ് മാത്രം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. പൊലീസിന്റെ പരിശോധന കഴിഞ്ഞ ശേഷം വീട്ടിനകത്ത് കയറിയ കുടുംബം കണ്ടത് കുഞ്ഞ് മരിച്ചുകിടക്കുന്നതാണ്. പൊലീസ് ബൂട്ടിട്ട് ചവിട്ടിക്കൊന്നുവെന്നാണ് കുഞ്ഞിന്റെ മാതാവ് നേഹ ദേവി ആരോപിക്കുന്നത്.
എന്നാൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പൂർണമായും വിഡിയോയിൽ പകർത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
English Summary: Newborn Baby ‘Crushed Under Police Boot’ During Raid In Giridih; CM Shoren Orders Probe