അരിക്കൊമ്പന് ദൗത്യം: ഞായറാഴ്ച പുറത്തിറങ്ങരുത്; ബോധവല്‍ക്കരണത്തിന് തുടക്കം
Mail This Article
ശാന്തൻപാറ ∙ അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ വ്യാഴാഴ്ച തുടങ്ങും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ടുചെന്ന് വിവരങ്ങൾ ധരിപ്പിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർഥിക്കുന്നത്. ശനിയാഴ്ച മൈക്ക് അനൗൺസ്മെന്റും നടത്തും. മലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമേ ഗോത്രവർഗ ഭാഷയായ കുടി ഭാഷയിലും അനൗൺസ്മെന്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ചിന്നക്കനാലിൽ അരിക്കൊമ്പൻ ഏറ്റവും നാശംവിതച്ചത് 301 കോളനിയിലാണ്. ഈ കോളനിയിൽ അരിക്കൊമ്പൻ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ്.
അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ദൗത്യസംഘത്തിൽപെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിനാനകൾ കൂടി എത്തും.
English Summary: Mission Arikkomban awareness started