ADVERTISEMENT

കൊച്ചി ∙ റബറിന് കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാൽ, കേരളത്തിൽനിന്ന് എംപിമാരില്ലെന്ന ബിജെപിയുടെ വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന് പ്രസംഗിച്ച തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എറണാകുളം–അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. കർഷകരുടെ ആത്മാഭിമാനത്തെ 300 രൂപയ്ക്ക് ബിഷപ് പണയം വച്ചെന്നാണ് സത്യദീപത്തിലെ വിമർശനം. വിലപറഞ്ഞ് വോട്ട് ഉറപ്പിക്കുന്നതിനെ ന്യായീകരിക്കരുതെന്നും സത്യദീപം ചൂണ്ടിക്കാട്ടി. കർഷകർക്കുവേണ്ടി എന്ന നിലയിൽ ബിഷപ് നടത്തിയ ഈ രാഷ്ട്രീയ പ്രസ്താവന, യഥാർഥത്തിൽ അവർക്ക് പ്രതികൂലമായി പരിണമിച്ചുവെന്നാണ് സത്യദീപത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

‘‘കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ വല്ലാതെ ലളിതവൽക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തിൽ മൂല്യമുണ്ട്. കർഷകർ എന്നാൽ റബർ കർഷകർ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാൽ അവരുടെ സകല പ്രശ്നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിട നൽകുന്ന വിധത്തിൽ പല മുനകളുള്ള, കാർഷിക പ്രശ്നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന, കേരളത്തിലെ കർഷകരെ ശരിയായ വിധത്തിൽ പ്രതിനിധീകരിക്കുന്നതിൽ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. കർഷകരുടെ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പ്രാദേശിക ഭേദമുണ്ടെന്ന അടിസ്ഥാന വസ്തുതയെ ഈ പ്രസ്താവന നിർദയം നിരാകരിക്കുകയാണ്. മലബാറിലെ കാർഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടിൽ കാര്യങ്ങൾ പിന്നെയും വ്യത്യസ്തമാണ്.’ – മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

‘‘ആസിയാൻ കരാർ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങൾ കർഷകർക്ക് പൊതുവിലും റബർ കർഷകർക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകൾ സമ്മാനിക്കുമ്പോൾ, കഴിഞ്ഞ ഒൻപതു വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്. കൃഷിയുടെ കുത്തകവൽക്കരണം കാർഷിക നയമായി സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക സമരത്തെക്കുറിച്ച് ആ വേദിയിൽ പിതാവിനെ ആരും ഓർമപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി. ബഫർസോൺ, വന്യമൃഗശല്യം, താങ്ങാനാകാത്ത താങ്ങുവില തുടങ്ങി സർക്കാർ അവഗണനയുടെ അനവധി അനുഭവങ്ങൾ കർഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോൾ, റബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്?’ – മുഖപ്രസംഗം ചോദിക്കുന്നു.

‘‘റബറിന്റെ വിലയിടിവല്ല, റബർ പോലെ വലിയുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കർഷക ദുരിതങ്ങവുടെ അടിയന്തരപ്രശ്നമെന്ന് സമ്മതിക്കാമോ? പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവെങ്കിൽ, അതിന് അവസരമൊരുക്കിയ രാഷ്ട്രീയ പ്രസ്താവന ഇനിയും പിൻവലിക്കാത്തതെന്ത്? നാളിതുവരെയും കെസിബിസിയും മെത്രാൻ സിനഡും കർഷകരക്ഷയ്ക്കായി നടത്തിയ പോരാട്ടശ്രമങ്ങളെയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാ ദുരന്തം ഇനിയെങ്കിലും തിരുത്തുമോ?’.

‘‘വോട്ടവകാശം വ്യക്തിപരമാണെന്നും അതിൻമേലുള്ള ഏതൊരു ബാഹ്യ ഇടപെടലും അവകാശ പ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ? രണ്ടു വർഷം മുൻപു നടന്ന ദുരന്തമാകയാൽ വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ട പൊട്ടിത്തീർത്ത സ്റ്റാൻസ്വാമിയെ മറക്കാം. പക്ഷേ, ആയിരത്തോളം ക്രൈസ്തവർ ആർഎസ്എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടി വന്ന നാരായൺപുർ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ്? കർഷകര സമരം തീർപ്പാക്കിയ വേളയിൽ നൽകപ്പെട്ട സർക്കാർ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല.’ – മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

English Summary: Sathyadeepam Criticises Mar Joseph Pamplany's Rubber Price Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com