ADVERTISEMENT

ആര്യങ്കാവ്(കൊല്ലം)∙ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരപരുക്ക്. അമ്പനാട് തേയില തോട്ടത്തിലെ സോപാലിനാണ്(44) പരുക്ക്. വ്യാഴാഴ്ച്ച രാവിലെ 9ന് അരണ്ടല്‍ ഡിവിഷനില്‍ പതിനാലാം നമ്പര്‍ ഫീല്‍ഡില്‍ വച്ചാണ് സംഭവം. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ പോകുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ശുദ്ധജല പൈപ്പ് സ്ഥിരം കാട്ടാന തകര്‍ക്കുന്നതോടെ അറ്റകുറ്റപ്പണിക്കായി സോപാല്‍, അലക്സാണ്ടര്‍ എന്നീ തൊഴിലാളികള്‍ പോകുമ്പോള്‍ തേയില തോട്ടത്തിലെ കാട്ടിനുള്ളില്‍ നിന്ന ആന ഇരുവരുടേയും നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടതോടെ സോപാലും അലക്സാണ്ടറും രണ്ട് വശത്തേക്ക് ഓടി. 

പിന്നാലെ ഓടിയ കാട്ടാന സോപാലിനെ തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു. നിലത്തു വീണ സോപാലിനെ കൊമ്പുകൊണ്ട് കുത്തി. വാരിയെല്ലിന്റെ പിന്‍ ഭാഗത്തു നിന്നും കൊമ്പ് ആഴ്ന്നിറങ്ങി മറുവശത്തെത്തി. കുടൽ പുറത്തു വന്ന നിലയിലായിരുന്നു. അലക്സാണ്ടര്‍ വിവരം അറിയിച്ചതനുസരിച്ച് തൊട്ടടുത്ത് ജോലി നോക്കി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി സോപാലിനെ റോഡിലെത്തിച്ചു. സമീപത്തുള്ള ജീപ്പില്‍ പാതി വഴി എത്തിപ്പോഴേക്കും 108 ആംബുലന്‍സ് എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍തന്നെ സോപാലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേനനാക്കി. തുടർ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

ചികിത്സയ്ക്ക് പണമില്ല

ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കുള്ള പണമില്ലാതെ സഹായത്തിനെത്തിയവര്‍ വലയുന്നു. തോട്ടം മാനേജ്മെന്റും വനവംകുപ്പും ചികിത്സയ്ക്കുള്ള സഹായം ചെയ്യുന്നില്ലെന്നാണ് കൂടെയുള്ളവര്‍ പരാതി പറയുന്നത്. ജോലി സ്ഥലത്തു നിന്നും വന്നതിനാല്‍ ആരുടെ കൈയിലും വേണ്ടത്ര പണമില്ല. ചികിത്സയുടെ കാര്യത്തില്‍ സർക്കാരിന്റെ അടിയന്തിര ഇടപെടില്‍ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 

തേയില തോട്ടത്തിലെ കാട് നീക്കം ചെയ്യുന്നില്ല

ആനയുടെ ഉയരത്തില്‍ തോട്ടത്തിലെ കാട് വളര്‍ന്നു നില്‍ക്കുന്നതായി തൊഴിലാളികളുടെ പരാതി. കാട് തെളിക്കാത്തതിനാല്‍ കാട്ടാന നിന്നാല്‍ കാണാന്‍ സാധിക്കില്ല. സോപാലിന് ആക്രമിച്ച ആനയും തോട്ടത്തിലെ കാടിനുള്ളില്‍ നില്‍ക്കുകയായിരുന്നു. സ്ഥിരമായി ശുദ്ധജല പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ പോകുന്ന ഇവര്‍ കാട് തെളിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

English Summary: worker seriously injured in wild elephant attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com