ന്യൂഡൽഹി ∙ വസ്‌തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശീലമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് നഡ്ഡയുടെ പ്രതികരണം.
‘‘ഒബിസി സമുദായങ്ങളെ കള്ളന്മാരുമായി താരതമ്യപ്പെടുത്തിയതിലൂടെ, രാഹുൽ ഗാന്ധി ജാതീയമായ ചിന്താഗതിയാണ് കാണിച്ചത്. ഈ സമുദായങ്ങളുടെ വികാരത്തെ അദ്ദേഹം തുടർച്ചയായി വ്രണപ്പെടുത്തി. അവർക്കെതിരായ ആക്ഷേപകരമായ പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസും അവരുടെ ധാർഷ്ട്യം കാരണം ആ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു’’– നഡ്ഡ ട്വീറ്റ് ചെയ്തു. രാഹുലിന്റെ നടപടിക്ക് മറ്റു പിന്നാക്ക വിഭാഗങ്ങളും ജനാധിപത്യ രീതിയിൽ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘‘രാഹുൽ ഗാന്ധി ഒബിസി സമുദായങ്ങളെ മുഴുവൻ കള്ളന്മാരെന്നു വിളിച്ചു. കോടതികൾ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. എന്നിട്ടും അദ്ദേഹം ക്ഷമാപണം നടത്താൻ വിസമ്മതിച്ചു. പിന്നാക്ക സമുദായങ്ങളോടുള്ള അദ്ദേഹത്തിന്റെ വിദ്വേഷം എത്രമാത്രം ആഴത്തിൽ വേരൂന്നിയതാണെന്ന് ഇതു കാണിക്കുന്നു. 2019 ൽ ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തോട് ക്ഷമിച്ചില്ല. 2024 ൽ ശിക്ഷ കൂടുതൽ കഠിനമായിരിക്കും’’– നഡ്ഡ കൂട്ടിച്ചേർത്തു. സ്വന്തം സീറ്റിൽ (അമേഠി) തോൽക്കുകയും ദേശീയതലത്തിൽ രാഹുലിന്റെ പാർട്ടി തുടച്ചുനീക്കപ്പെടുകയും ചെയ്‌തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയാണെന്നും നഡ്ഡ പറഞ്ഞു.
English Summary: "Insulted Backward Communities": JP Nadda On Rahul Gandhi's Sentencing