അരിക്കൊമ്പന് ദൗത്യം ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം; ഉന്നതതല യോഗം ചേരും
Mail This Article
ശാന്തൻപാറ ∙ ഇടുക്കിയിലെ അരികൊമ്പൻ ദൗത്യത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു. അതേസമയം, മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിൽനിന്നു മറ്റു രണ്ടു കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടി. ഉന്നതതല യോഗത്തിനു ശേഷം ആനകളെ കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കും.
ഹൈക്കോടതി ഉത്തരവ് അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിനു പ്രവർത്തിക്കാൻ സാധിക്കൂയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ വാർഡൻമാരെയും ഓഫിസർമാരെയും നിയോഗിച്ച് സമഗ്രമായ പരിരക്ഷാ പരിപാടിയാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
English Summary: Local protest over HC decision to withheld operation arikkomban in Chinnakkanal