ന്യൂഡൽഹി∙ 2018ൽ പാർലമെന്റിൽ നടത്തിയ ‘ശൂർപ്പണഖ’ പരാമർശത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന രേണുക ചൗധരിയുടെ പ്രഖ്യാപനം.
‘ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാം’ എന്നും, മോദിയുടെ പരാമർശത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോടതിയിലേക്ക് പോകാനാവില്ലെന്നും ട്വീറ്റിനു താഴെ കമന്റുകൾ നിറഞ്ഞു.
2018 ഫെബ്രുവരി 7നാണ് സംഭവം. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെ, അന്നത്തെ സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ ശാസന രേണുക ചൗധരി ചിരിച്ചുകൊണ്ട് നേരിട്ടു. പിന്നാലെ, രേണുകയെ തടയരുതെന്നും രാമായണം സീരിയലിനു ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ചിരി കേൾക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂർപ്പണഖയെ ആണെന്നാണ് രേണുക ചൗധരിയുടെ ആരോപണം.
English Summary: Renuka Chowdhury to file defamation against PM Modi over ‘Surpanaka’