തിരുവനന്തപുരം∙ കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് 10,000 രൂപയ്ക്കു മുകളിൽ സൈസ് പിരിച്ചിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി മുടങ്ങി. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം ഓഗസ്റ്റു വരെയാണ് പെൻഷൻ നൽകിയത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.
കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണ് തൊഴിലാളികൾക്ക് ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തിൽ ബോർഡിന് ഒടുക്കേണ്ടത്. 1995 നവംബറിന് മുൻപു നിർമിച്ച കെട്ടിടങ്ങൾ സെസ് നൽകേണ്ടതില്ല. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സെസില്ല. എന്നാൽ, പത്തു ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വന്നാൽ സെസ് ബാധകമാകും.
1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും ചട്ടങ്ങളും പ്രകാരം ബില്‍ഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പ് തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. ലേബർ ഓഫിസർമാർക്കാണ് തുക പിരിച്ചെടുക്കേണ്ട ഉത്തരവാദിത്തം. കെട്ടിടം നിർമിക്കുമ്പോഴും പൂർത്തിയാകുമ്പോഴും അടയ്ക്കുന്ന ഫീസിനു പുറമേ വാർഷിക വസ്തു നികുതിയും അടയ്ക്കുന്ന ജനങ്ങളിൽനിന്നാണ് സെസ് ഈടാക്കുന്നത്. എന്നാൽ, അതിന്റെ ഗുണഫലം കൃത്യമായി തൊഴിലാളികളിലേക്കെത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ ബോർഡിൽ റജിസ്റ്റർ ചെയ്തത് 20,73,178 അംഗങ്ങളാണ്. 2022 ഓഗസ്റ്റ് മാസത്തിൽ 3,60,226 അംഗങ്ങൾ പെൻഷൻ കൈപ്പറ്റി. 57.63 കോടി രൂപയാണ് ഇതിനായി മാസം വേണ്ടിവരുന്നത്. കുടുംബ പെൻഷൻ 800 രൂപയാണ്. അവശതാ പെൻഷനായി 1600 രൂപയും സാന്ത്വന ധനസഹായമായി 1600 രൂപയും വിവാഹ ധനസഹായമായി 10,000 രൂപയും പ്രസവ സഹായമായി 15,000 രൂപയും സാധാരണ രോഗ ചികില്‍സാ സഹായമായി പരമാവധി 5000 രൂപവരെയും സഹായമായി ലഭിക്കും.
എന്നാൽ, മാസങ്ങളായി ഇവയെല്ലാം മുടങ്ങി. തൊഴിലാളികളിൽനിന്ന് പ്രതിമാസം 50 രൂപ നിരക്കിൽ വർഷം 600 രൂപയാണ് അംശാദായമായി ഈടാക്കുന്നത്. 2015 മുതൽ 280 കോടി രൂപയാണ് ഇങ്ങനെ ബോർഡിലേക്കെത്തിയത്. 22 കോടി രൂപയാണ് 2022–23 സാമ്പത്തിക വര്‍ഷം ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധികാരണമാണ് പെൻഷൻ മുടങ്ങിയതെന്ന് ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English Summary: Welfare board pension to construction workers pending for 6 months