ADVERTISEMENT

കൽപറ്റ ∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ, കോൺഗ്രസിന് നാണക്കേടായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി. ഈന്നലെ വൈകിട്ട് കൽപറ്റയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അതിനു ശേഷവുമാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. പ്രതിഷേധ റാലിയുടെ മുൻനിരയിൽ ഇടംപിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്കു നയിച്ചതെന്നാണ് വിവരം.

കൽപറ്റ കാനറാ ബാങ്ക്‌ പരിസരത്തു നിന്ന്‌ ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ ആരംഭിച്ച് അൽപ ദൂരം പിന്നിട്ടശേഷമാണ് ആദ്യം സംഘർഷമുണ്ടായത്. ഉടൻ ടി. സിദ്ദീഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കി. പ്രതിഷേധ യോഗത്തിനു ശേഷം പ്രവർത്തകർ മടങ്ങുന്നതിനിടെ വീണ്ടും കയ്യാങ്കളിയുണ്ടായി. പ്രകടനം പുരോഗമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സാലി റാട്ടക്കൊല്ലിയെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

യാതൊരു പ്രകോപനവുമില്ലാതെ കെപിസിസി അംഗം പി.പി. ആലിയുടെ നേതൃത്വത്തിൽ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും പ്രതിഷേധ യോഗം കഴിഞ്ഞശേഷം പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് ഹർഷൽ കോന്നാടന്റെ നേതൃത്വത്തിൽ ഒരുസംഘം പിന്തുടർന്നെത്തി മർദിച്ചെന്നും സാലി റാട്ടക്കൊല്ലി ആരോപിച്ചു. ജില്ലാ കോൺഗ്രസ് നേതാക്കളെ തള്ളിമാറ്റി ജാഥയുടെ മുൻനിരയിലേക്ക് ഇടിച്ചു കയറാനുള്ള ഇദ്ദേഹത്തിന്റെ നീക്കം തടയുക മാത്രമാണു താൻ ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ആരെയും മർദിച്ചിട്ടില്ലെന്നും പി.പി. ആലി പറഞ്ഞു.

പരുക്കേറ്റ സാലി റാട്ടക്കൊല്ലി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സാലി റാട്ടക്കൊല്ലി ഉൾപ്പെടെയുള്ള ഒരുവിഭാഗം ആളുകൾ ചേർന്നു മർദിച്ചെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് ഹർഷൽ കോന്നാടൻ, വൈസ് പ്രസിഡൻറ് പ്രതാപ് കൽപറ്റ, സെക്രട്ടറി എം.എസ്. ഫെബിൻ എന്നിവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

English Summary: Conflit between youth congress leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com