ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാംഗത്വം തിരികെ ലഭിക്കാന്‍ ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫൈസല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി 2 മാസമായിട്ടും ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനെതിരാണ് ഫൈസൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 

ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി കോടതിയലക്ഷ്യമെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടി. അംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം ആരോപിച്ചു. വധശ്രമക്കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.

ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ചു ജയിലിലാക്കി. തിരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചു. 

ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയില്ല. കോടതിവിധിപ്രകാരമുള്ള അയോഗ്യത ആ ഉത്തരവു റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണു ഫൈസലിനു വിനയായത്.

English Summary: Lakshadweep MP Mohammed Faisal to move to Supreme court regarding his disqualification as mp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com