കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സബ് കലക്ടര്‍ വിഷ്ണുരാജിനെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു. നടപടി ഉത്തരവ് വരാതെ സബ് കലക്ടറെ വിടില്ലെന്ന നിലപാടിലാണു പ്രതിഷേധക്കാര്‍.
പ്രാഥമികാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറുള്‍പ്പടെ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഒാടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണു പൊലീസ് പിടികൂടിയത്. തുടർന്ന് ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Manoharan death: Protesters demand action against police officers involved in custody death