ADVERTISEMENT

വാരാണസി ∙ ഭോജ്പുരി നടി അകാൻഷ ദുബെയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ, നടിയുടെ പുരുഷ സുഹൃത്തിനും സഹോദരനുമെതിരെ ആരോപണങ്ങളുമായി അകാൻഷയുടെ മാതാവ്. അകാൻഷയുടെ പുരുഷ സുഹൃത്ത് സമർ സിങ്, ഇയാളുടെ സഹോദരൻ സ‍ഞ്ജയ് സിങ് എന്നിവർക്കു മകളുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നു നടിയുടെ അമ്മ മധു ആരോപിച്ചു.

അമ്മയുടെ പരാതിയെ തുടർന്ന് ഇരുവരെയും പ്രതികളാക്കി ഉത്തർപ്രദേശ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ‘‘മകൾ വളരെയേറെ ധൈര്യവതിയാണ്, ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശനിയാഴ്ച വൈകിട്ട് ഞങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ അകാൻഷ സന്തോഷവതിയായിരുന്നു. ഞങ്ങൾക്കു നീതി കിട്ടണം’’– മധു പറഞ്ഞു. 

അകാൻഷയുടെ അമ്മയും സഹോദരനും സംഭവസ്ഥലത്തെത്തി. അച്ഛൻ വാരാണസിയിലേക്കുള്ള യാത്രയിലാണ്. സമർ സിങ്ങിനെതിരെ‌ ഗുരുതര ആരോപണങ്ങളാണ് മധു ഉന്നയിച്ചത്. ‘‘അകാൻഷയെ സമർ സിങ് അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. സമറിന്റെ കൂടെ മാത്രമെ അകാൻഷ ജോലി ചെയ്യാവൂ, മറ്റാരുടെയും കൂടെ ജോലിയെടുക്കരുതെന്നു നിർബന്ധിക്കും. ചെയ്യുന്ന ജോലിക്കു പ്രതിഫലം കൊടുക്കാറില്ല. മറ്റാരുടെയെങ്കിലും കൂടെ ജോലിയെടുത്താൻ മർദിക്കുകയും ചെയ്യും’’– മധു പറഞ്ഞു.

അകാൻഷയും സമറും ലിവ്–ഇൻ ബന്ധത്തിലാണ്. അകാൻഷയുടെ മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നെന്നും ഇരുന്നുകൊണ്ട് ഒരാൾ തൂങ്ങിമരിക്കുന്നത് എങ്ങനെയാണെന്നും മധു ചോദിച്ചു. ഇതു വ്യക്തമായും കൊലപാതകമാണെന്നും മധു ആരോപിച്ചു. ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയാണ് അകാൻഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള അകാൻഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തയായത്.

English Summary: Akanksha Dubey's Mom Accuses Samar Singh, His Brother of Abetting Actor's Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com