കൈക്കൂലിക്കേസ്: കർണാടക ബിജെപി എംഎൽഎ എം.വിരുപാക്ഷപ്പ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ കൈക്കൂലി കേസിൽ പ്രതിയായ കർണാടക ബിജെപി എംഎൽഎ എം.വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വിരുപാക്ഷപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽനിന്ന് എട്ടു കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനായിരുന്നു വിരുപാക്ഷപ്പ. വീട്ടിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ഇയാൾ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. സംഭവത്തിൽ ലോകായുക്ത കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു ശേഷമാണ് ലോകായുക്ത പൊലീസിനു മുന്നിൽ ഹാജരായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളായ കെഎസ്ഡിഎല്ലിന് അസംസ്കൃത വസ്തുക്കൾ നൽകുന്ന കെമിക്സിൽ കോർപറേഷൻ ഉടമയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംഎൽഎയുടെ മകൻ പ്രശാന്ത് മദൽ പൊലീസ് പിടിയിലാകുന്നത്. 40 ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി കൈപറ്റിയത്. തുടർന്ന് ലോകായുക്ത പൊലീസിന്റെ മിന്നൽ റെയ്ഡിൽ എം.വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ നിന്നടക്കം 8 കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. മകൻ കൈക്കൂലി വാങ്ങിയത് എംഎൽഎക്കു വേണ്ടിയാണെന്നാണു പൊലീസ് നിഗമനം .പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി.
English Summary: Karnataka BJP MLA Madal Virupakshappa Arrested In Bribery Case