ഭോപാൽ∙ നമീബിയയിൽനിന്ന് ഇന്ത്യയിൽ എത്തിച്ച എട്ട് ചീറ്റകളിലൊന്ന് ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പെണ്‍ചീറ്റ സാഷയാണു ചത്തത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണു മരണം. പ്രതിദിന പരിശോധനയിൽ സാഷയ്ക്കു ക്ഷീണവും തളർച്ചയും ഉള്ളതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.
തുടർന്നുള്ള വിദഗ്ധന പരിശോധനയിൽ സാഷയ്ക്കു നിർജലീകരണവും വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തി. ക്രിയാറ്റിന്റെ അളവു വളരെ കൂടുതലാണെന്നു രക്തപരിശോധനയിൽ വ്യക്തമായി. ഇതോടെ വൃക്കയിൽ അണുബാധയുണ്ടെന്നു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വനത്തിലേക്കു തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാഷ.
തിങ്കളാഴ്ച രാവിലെയാണു മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടത്തില്‍ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടാവുമെന്നും കുനോയിലെ മറ്റു ചീറ്റകൾക്കു കുഴപ്പമില്ലെന്നും അധികൃതർ വ്യക്തമാക്കി. 5 പെൺചീറ്റകളെയും 3 ആൺചീറ്റകളെയുമാണു നമീബിയയിൽനിന്ന് പ്രത്യേക പദ്ധതി പ്രകാരം എത്തിച്ചത്.
English Summary: Namibian Cheetah Sasha Dies In Madhya Pradesh From Kidney Disease