പനീർസെൽവത്തിന് വീണ്ടും കോടതിയിൽ തിരിച്ചടി; എടപ്പാടി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി കൂടിയായ എടപ്പാടി പളനിസാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയും തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരെയും പനീർസെൽവം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രമേയം ഉൾപ്പെടെയുള്ളവയുടെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് തള്ളിയത്.
എടപ്പാടിക്ക് അനുകൂലമായ വിധി വന്നതോടെ പാർട്ടി ആസ്ഥാനത്ത് ആഹ്ലാദം അണപൊട്ടി. വിധി അനുകൂലമായതോടെ എടപ്പാടി പളനിസാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഹർജികളിൽ വിധി വരുന്നതുവരെ പുറത്തുവിടുന്നത് കോടതി തടഞ്ഞിരുന്നു. വിധി അനുകൂലമായതോടെ എടപ്പാടിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിക്കെതിരെ പനീർസെൽവം പക്ഷം രണ്ടംഗ ബെഞ്ചിന് അപ്പീൽ നൽകുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയതും പനീർസെൽവത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയതും. ഇതിനു പിന്നാലെ ആരംഭിച്ച നിയമയുദ്ധമാണ് ഇപ്പോൾ എടപ്പാടിക്ക് അനുകൂലമായ വിധിയിൽ എത്തിനിൽക്കുന്നത്. നിയമയുദ്ധം സുപ്രീംകോടതിയിൽ വരെ എത്തിയിരുന്നു. അന്നത്തെ ജനറൽ കൗൺസിൽ യോഗം നിയമപരമായിരുന്നുവെന്ന് വിധിച്ച സുപ്രീം കോടതി, പ്രമേയങ്ങളുടെ നിയമാധുത പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
നിലവിൽ ചുരുക്കം നേതാക്കളും പ്രവർത്തകരും മാത്രമേ പനീർസെൽവത്തിന്റെ ഒപ്പമുള്ളൂ. പനീർസെൽവം, ശശികല, ടി.ടി.വി.ദിനകരൻ എന്നിവരൊഴികെ എതിർപക്ഷത്തുനിന്ന് എല്ലാവരെയും സ്വാഗതം ചെയ്യുമെന്ന് എടപ്പാടി വിഭാഗം മുൻപ് അറിയിച്ചിരുന്നു. കോടതി വിധി ഒരിക്കൽക്കൂടി എതിരായതോടെ, ഒപ്പമുള്ളവർ വീണ്ടും ചോർന്നു പോകുമെന്ന ആശങ്കയിലാണ് പനീർസെൽവം വിഭാഗം.
English Summary: Edappadi K Palaniswami elevated as AIADMK general secretary