ADVERTISEMENT

ന്യൂഡൽഹി∙ സവർക്കറെ രാഹുൽ ഗാന്ധി നിരന്തരം അപമാനിക്കുന്നതിൽ പരസ്യമായി എതിർപ്പ് ഉന്നയിച്ച ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ പിണക്കം മാറ്റാൻ നീക്കവുമായി കോൺഗ്രസ്. ഇക്കാര്യത്തിൽ ശിവസേനയ്ക്കുള്ള എതിർപ്പ് പരിഗണിച്ച് രാഹുൽ ഗാന്ധി ഉദ്ധവ് താക്കറയെ ഫോണിൽ വിളിച്ച് സംസാരിച്ചതായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. സവർക്കറുടെ പേരിൽ ഉടലെടുത്ത പ്രശ്നങ്ങൾ അതോടെ അടഞ്ഞ അധ്യായമായെന്നും റാവുത്ത് വിശദീകരിച്ചു.

‘‘ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഞങ്ങളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയാണ്, അല്ലാതെ സവർക്കറിന് എതിരെയല്ല. ചർച്ചയിൽ നല്ല കാര്യങ്ങളാണ് സംസാരവിഷയമായത്. ഞങ്ങളുടെ ഐക്യം അതേപടി തുടരുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ – സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

രാഹുലിന്റെ പ്രസ്താവനയിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്നലെ രാത്രി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽനിന്ന് സേന വിട്ടുനിന്നിരുന്നു. സവർക്കർ തങ്ങൾക്കു ദൈവതുല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് അംഗീകരിക്കില്ലെന്നും ഉദ്ധവ് പ്രഖ്യാപിക്കുകയും ചെയ്തു. മാപ്പു പറയാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു.

ജനാധിപത്യം സംരക്ഷിക്കാനാണു കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് മഹാ വികാസ് അഘാഡി എന്ന രാഷ്ട്രീയ കൂട്ടുകെട്ട് രൂപീകരിച്ചതെന്ന് ഉദ്ധവ് പറഞ്ഞു. ഐക്യവും പോരാട്ടത്തിനുള്ള അവസരവും നഷ്ടപ്പെടുത്തിയാൽ ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കും 2024ൽ നടക്കുകയെന്നും രാഹുലിനെ ഓർമിപ്പിച്ചു. സവർക്കറെ അപകീർത്തിപ്പെടുത്തുന്ന രാഹുലിന്റെ പോരാട്ടം വിജയിക്കില്ലെന്ന് ശിവസേന മുഖപത്രമായ സാമ്നയും ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: "Fight Against PM Modi, Not Savarkar": Uddhav Thackeray, Rahul Gandhi Make Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com