ഭക്ഷ്യസുരക്ഷാ പരിശോധന: ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നു: വിജിലന്‍സ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നതായി വിജിലന്‍സ്. സുരക്ഷിതമല്ലാത്തതെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടർ നടപടിയെടുക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നൂറിലേറെ സ്ഥാപനങ്ങളെ തുടര്‍നടപടിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കണ്ടെത്തല്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ ഹെല്‍ത്ത് വെല്‍ത്ത് എന്ന പരിശോധനയില്‍.
നിലവാരമില്ലെന്നു കണ്ടെത്തിയ ഭക്ഷണസാധനങ്ങള്‍ വിറ്റവര്‍ക്കെതിരെയും നടപടിയില്ല. വിവിധ ഹോട്ടലുകളിൽനിന്നും സാംപിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും അതിലൊന്നിലും നിയമാനുസൃതമായ തുടർ നടപടികൾ ഉണ്ടാകുന്നില്ല. തുടർ നടപടികൾ കൈക്കൂലിയും മറ്റും വാങ്ങി ഒഴിവാക്കുന്നു എന്നാണു കണ്ടെത്തൽ.
ഒരു ഹോട്ടലിൽനിന്നു ശേഖരിച്ച ഭക്ഷണ സാംപിൾ ലാബിൽ പരിശോധിച്ച് സുരക്ഷിതമല്ലെന്ന ഫലം ലഭിച്ചാൽ ഒരു വർഷത്തിനകം ആ ഭക്ഷണം വിറ്റ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് വിചാരണ നടത്തണം. എന്നാൽ ഇവരെ കേസിൽനിന്ന് രക്ഷപ്പെടാൻ അനുവദിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ആരോപണം. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 110ലേറെ പേരാണ് അത്തരത്തിൽ രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തൽ.
English Summary: Vigilance raid at food safety offices updates