ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനു വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിന് ഇഷ്ടമുള്ളവർക്കു നൽകാമെന്നു രാജ്ഭവൻ സർക്കാരിനു കത്തു നൽകി. ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിനും ചുമതല നൽകാമെന്നും കത്തില്‍ പറയുന്നു. കോടതിയിൽ തിരിച്ചടി നേരിട്ടപ്പോഴാണ് നിലപാടുമാറ്റം.

ഗവർണറുടേത് വലിയ നിലപാടുമാറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോ. സജി ഗോപിനാഥിന് താൽക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതു തള്ളുക മാത്രമല്ല, സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും സ്ഥാനത്തുനിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ് അയയ്ക്കുകയും ചെയ്തു. സർവകലാശാല കേസുകളിൽ ഹൈക്കോടതിയിൽനിന്നു നിരന്തരമായി വന്ന തിരിച്ചടികളാണ് ആ നിലപാടില്‍നിന്നു മാറാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസി ചുമതലയിൽനിന്നു വിരമിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് രാജ്ഭവൻ കത്തു നൽകിയിരിക്കുന്നത്.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കിയതും ഗവർണർക്കു വലിയ തിരിച്ചടിയാണ്. കേരള സർവകലാശാലയിൽ വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണു ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

English Summary: Kerala Governor on University Vice Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com