ന്യൂഡൽഹി∙ ലോക്സഭയിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ടുമണി വരെ നിര്‍ത്തിവച്ചു. ലോക്സഭയിൽ ഇന്നും സ്പീക്കര്‍ക്കു നേരെ കടലാസ് കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് സഭ ചേർന്ന് ഒരു മിനിറ്റിനുള്ളില്‍ നിര്‍ത്തിവച്ചു. ഇന്നും കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ എംപിമാരെത്തിയത്.
അതേസമയം, ‘മോദി’ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇന്നു രാവിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. സഭ തടസ്സപ്പെടുത്തുന്നതിന്റെ പൂർണ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്നത് ജനങ്ങൾക്കു മുൻപിൽ തുറന്നുകാണിക്കാനാണ് ബിജെപി യോഗത്തിൽ തീരുമാനം.
English Summary: Protests in Parliament continue, Lok Sabha, Rajya Sabha adjourned