ADVERTISEMENT

മുംബൈ ∙ ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആക്ഷേപിക്കുന്നതിൽ പ്രതിഷേധമറിയിച്ചു സവര്‍ക്കറുടെ ചെറുമകന്‍ രംഗത്ത്. സവര്‍ക്കര്‍ ബ്രിട്ടിഷുകാരോടു മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണമെന്നു രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു.

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ 2 വർഷം തടവുശിക്ഷയ്ക്കു വിധിക്കുകയും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെടുകയും ചെയ്തതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണു സവർക്കറെ രാഹുൽ പരാമർശിച്ചത്. ‘‘എന്റെ പേര് സവർക്കർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പ് ചോദിക്കില്ല’’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

‘‘ഇത്തരം പ്രസ്താവനകൾ ബാലിശമാണ്. സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. സവർക്കർ മാപ്പ് പറഞ്ഞെന്നതിന്റെ രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. ദേശസ്നേഹികളുടെ പേരുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് തെറ്റാണ്, പരിതാപകരമാണ്. ഇതിനെതിരെ നടപടിയെടുക്കണം’’– രഞ്ജിത് സവർക്കർ അഭിപ്രായപ്പെട്ടു. സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ബ്രിട്ടിഷുകാരുടെ സേവകനാകാൻ ആഗ്രഹിക്കുന്നെന്നു വി.ഡി.സവർക്കർ എഴുതിയ കത്തുമായി രാഹുൽ ഗാന്ധി നേരത്തേ രംഗത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ അകോള ജില്ലയിലെത്തിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണു രാഹുൽ ഗാന്ധി, സവർക്കറുടെ കത്ത് പ്രദർശിപ്പിച്ചത്. ബ്രിട്ടിഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്ന സവർക്കർ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ച് കത്തിൽ ഒപ്പിടുകയായിരുന്നുവെന്നു രാഹുൽ പറഞ്ഞു.

English Summary: "Prove Savarkar Apologised To British," Hindutva Icon's Grandson Tells Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com