‘കട്ടിങ് പ്ലേയർ കൊണ്ട് പൊലീസ് 10 പേരുടെ പല്ല് പിഴുതു; കരിങ്കല്ല് കടിക്കാൻ ആവശ്യപ്പെട്ടു’
Mail This Article
ചെന്നൈ ∙ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല്, കട്ടിങ് പ്ലേയർ ഉപയോഗിച്ച് പൊലീസ് പിഴുതു മാറ്റിയെന്ന പരാതിയില്‍ അന്വേഷണം. അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുതുമാറ്റി എന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
തിരുനെൽവേലി അംബാസമുദ്രം എഎസ്പി ബൽവീർ സിങ്ങിനെതിരെയാണ് പരാതി. അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു 9 പേരെയും അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ബൽവീർ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനിൽ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തത്.
പ്രതികളുടെ കൈകൾ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബൽവീർ കട്ടിങ് പ്ലേയർ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നു. വായ്ക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
അതിനിടെയാണ് മൂന്നുപേർ മാധ്യമങ്ങളോട് പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. തുടർന്ന് ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
English Summary: Tamil Nadu: Inquiry ordered after IPS officer is accused of custodial torture