കര്‍ണാടക ബിജെപിയില്‍ കടുത്ത പ്രതിസന്ധി; തലവേദനയായി ബഞ്ചാരകളുടെ പ്രതിഷേധം
Mail This Article
ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പട്ടികജാതി വിഭാഗമായ ബഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി.
പ്രബലരായ ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഓര്‍ക്കാപ്പുറത്തു കിട്ടിയ പ്രഹരമായി പട്ടികജാതി വിഭാഗമായ ബഞ്ചാരകളുടെ പ്രതിഷേധം. സംരവണത്തോത് നിശ്ചിയിക്കുന്നതോടെ പട്ടികജാതി പട്ടികയില്‍ നിന്നുപുറത്തുപോകുമെന്നാണ് ഇവരുടെ ഭയം.
Read also: അപകീർത്തിയിൽ കെണി; കർണാടകയിൽ പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള അടുത്ത ആയുധമോ?
മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇപ്പോഴത്തെ സമരങ്ങള്‍ യെഡിയൂരപ്പയെ ഒതുക്കാന്‍ ബിജെപിക്ക് അകത്തു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
23% വരുന്ന ദലിത് വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ എതിരാകുമെന്ന സൂചനകളെത്തിയതോടെ പ്രശ്നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാണ്. സംവരണത്തോത് നിശ്ചയിക്കുന്നതോടെ പട്ടികയില്‍ പുറത്തുപോകുമെന്ന് ആശങ്കയുള്ള കൊറച്ച, കോറമ, ബോവി സമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് തടയാനാണ് ഊര്‍ജിത ശ്രമം.
Content Highlights: Banjara protests in Karnataka