ഭക്ഷ്യമേഖലയിലെ ജീവനക്കാർക്ക് ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ കിട്ടാനില്ലാത്തതും തീയതി നീട്ടാൻ കാരണമായി. ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയ്ജ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്.
ടൈഫോയ്ഡ് വാക്സിന്‍ അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെഎംഎസ്സിഎല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം, മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കിയിരുന്നു.
English Summary: Health card mandatory for employees in Food industry from April 1st