കൊച്ചി∙ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ, മനോഹരനെ എസ്ഐ മാത്രമാണ് മര്‍ദിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. മറ്റ് പൊലീസുകാര്‍ മര്‍ദിച്ചതിന് തെളിവില്ല, സാക്ഷിമൊഴികളുമില്ല. എസ്ഐ മര്‍ദിച്ചെന്ന് തെളിഞ്ഞതുകൊണ്ടാണ് സസ്പെന്‍ഡ് ചെയ്തതെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു.
വാഹനപരിശോധനയ്ക്കിടയിൽ എസ്ഐ ജിമ്മി ജോസ് മുഖത്ത് അടിക്കുന്നതു കണ്ടതായുള്ള ദൃക്സാക്ഷിയുടെ മൊഴിയാണു കേസിൽ ഏറ്റവും നിർണായകം. സംഭവ സമയത്ത് വാഹനത്തിൽ തന്നെ രണ്ടു പേരുണ്ടായിരുന്നു. ഇതിനു പുറമേ മനോഹരന്റെ ജാമ്യക്കാരായ രണ്ടു പേരും ഉണ്ടായിരുന്നു. ഇവരാരും മറ്റു പൊലീസുകാർക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും കമ്മിഷണർ അറിയിച്ചു.
വാഹന പരിശോധനയ്ക്കിടയിൽ പൊലീസ് കൈ കാണിച്ചപ്പോൾ മനോഹരൻ വണ്ടി നിർത്താതെ ഉദ്യോഗസ്ഥന്റെ കൈ തട്ടിത്തെറിപ്പിച്ചു കടന്നുപോകാൻ ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്. കസ്റ്റഡിയിലെടുത്ത മനോഹരനെ ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചു കുഴഞ്ഞു വീഴുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഹൃദയാഘാതത്തിലേക്കു നയിച്ച കാരണങ്ങൾ വിശദമായി പരിശോധിക്കണമെന്നാണു മനോഹരന്റെ ബന്ധുക്കളുടെ ആവശ്യം.
English Summary: Commissioner K Sethuraman on Manoharan's custodial death