ADVERTISEMENT

മുംബൈ∙ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ പരാമർശത്തിൽ വിശദീകരണം തേടി നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി പണയപ്പെടുത്തിയുള്ള വായ്പകൾ മുഴുവനായി തിരിച്ചടച്ചെന്ന് അദാനി ഗ്രൂപ്പിന്റെ വെളിപ്പെടുത്തലിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചും അദാനി ഗ്രൂപ്പിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. 

2.15 ബില്യൻ ഡോളറിന്റെ( ഏതാണ് 17,600കോടി രുപ) വായ്പകൾ തിരച്ചടച്ചെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. വായ്പ തിരിച്ചടവിന് തങ്ങൾക്ക് അനുവദിച്ച അവസാന തീയതിയായ മാർച്ച് 31ന് മുൻപു തന്നെ തിരിച്ചടവ് പൂർത്തിയാക്കി എന്നായിരുന്നു വാദം. എന്നാൽ ഒരു വിഭാഗം വായ്പകൾ മാത്രമാണ് തിരിച്ചടച്ചതെന്നും ഓഹരിവില കുറ‍ഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഓഹരികൾ പണയപ്പെടുത്താൻ ബാങ്കുകൾ ആവശ്യപ്പെടാതിരിക്കാനുമാണ് ഇത് ചെയ്തതെന്ന് ‘ദി കെൻ’ എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ എൻഎസ്ഇയും ബിഎസ്ഇയും വിശദീകരണം തേടിയിരിക്കുന്നത്. 

അദാനി ഗ്രൂപ്പ് വായ്പ തിരിച്ചടച്ചതായി അറിയിച്ച ശേഷം അദാനി പോർട്സ് ഓഹരികൾ മാത്രമാണ് ബാങ്കുകൾ പൂർണമായും വിടുതൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. വായ്പാ തിരിച്ചടവ് പ്രഖ്യാപിച്ച് ഒരു മാസത്തോളമായിട്ടും ഇതുവരെ അദാനി ഗ്രീൻ എനർജിയുടെയോ അദാനി ട്രാൻസ്മിഷന്റെയോ ഓഹരികൾ ബാങ്കുകൾ വിട്ടു നൽകിയിട്ടില്ലെന്നും പറയുന്നു. സാധാരണയായി വായ്പ തിരിച്ചടച്ചാൽ ഓഹരികൾ വിട്ടു നൽകുമെന്നിരിക്കെ ഇവിടെ വായ്പ തിരിച്ചടവ് പ്രഖ്യാപിച്ച് ഒരു മാസമായിട്ടും ഓഹരികൾ തിരികെ നൽകാത്തത് അസാധാരണമായി തോന്നുന്നെന്നും ഇവർ റിപ്പോർട്ടിൽ പറയുന്നു. 

അദാനി ഗ്രൂപ്പ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരിവില ഇന്നലെ 121 രൂപയുടെ നഷ്ടം നേരിട്ടു. ഗ്രൂപ്പിലെ മറ്റ് ഒമ്പതുകമ്പനികളുടെയും ഓഹരിവില നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. 

English Summary: Stock exchanges seek clarification from Adani Enterprises over loan repayment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com