കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി; അബ്കാരി നയം ചർച്ചയായില്ല
Mail This Article
തിരുവനന്തപുരം∙ കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കള്ളു ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കാനുള്ള നടപടികൾ പൂർത്തിയാകാത്തതും അബ്കാരി നയത്തിന് അന്തിമരൂപം ആകാത്തതുമാണ് കാരണം.
കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ്വെയർ തയാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് 5170 കള്ളുഷാപ്പുകളാണുള്ളത്. 500 രൂപ മുതൽ 4.5 ലക്ഷംവരെ ഫീസായി ഈടാക്കുന്നുണ്ട്. വിൽപ്പന, തൊഴിലാളികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണു വാർഷിക ഫീസ് ഈടാക്കുന്നത്.
വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സാങ്കേതിക സർവകലാശാലയെ എക്സൈസ് ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച നിർദേശങ്ങൾ സി ഡാക്കിലെയും ഐടി മിഷനിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണു സർക്കാർ അനുമതി നൽകിയത്. അബ്കാരി നയം സംബന്ധിച്ച ചർച്ചകള്‍ മന്ത്രിസഭായോഗത്തിൽ നടന്നില്ല. അബ്കാരി നയം പ്രഖ്യാപിക്കുന്നത് അടുത്ത മാസമായിരിക്കും എന്നാണ് അധികൃതർ പറയുന്നത്.
English Summary: Toddy shop license extended to two months - Kerala Cabinet Decisions