തിരുവനന്തപുരം∙ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കത്തിൽ പറയുന്നു.
ആഘോഷകാലമായതിനാൽ ഗൾഫ് മേഖലയിൽനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. നിരവധി മാസങ്ങളുടെ സമ്പാദ്യമാണ് പ്രവാസികൾക്ക് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. കേരള സർക്കാരും പ്രവാസി സംഘടനകളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയാറായിട്ടില്ല. രണ്ടു മാസക്കാലമായി നിരക്കുകളിൽ മൂന്നു മടങ്ങ് വർധനയാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. സ്കൂൾ അവധി സമയത്തും ആഘോഷസമയങ്ങളിലും വിമാനക്കമ്പനികൾ നിരക്കു വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
English Summary: Kerala seeks Civil aviation ministry's permission for Charter Flight operations to Gulf countries