സ്ത്രീയെന്ന വ്യാജേന ചാറ്റ്, പിന്നീട് സ്ത്രീയുടെ ഭർത്താവായി പണം തട്ടും; യുവാവ് അറസ്റ്റിൽ
Mail This Article
കോഴിക്കോട് ∙ സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ ആള്‍ കോഴിക്കോട് ചോമ്പാല പൊലീസിന്റെ പിടിയില്‍. ഒളവിലം പള്ളിക്കുനി സ്വദേശി വി.പി. ജംഷീദാണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് സ്ത്രീയാണെന്ന് കള്ളം പറഞ്ഞ് ചാറ്റ് ചെയ്യുക, ഇങ്ങനെ വിശ്വാസം നേടിയെടുക്കുക. പിന്നീട് സ്ത്രീയുടെ ഭര്‍ത്താവെന്നു പറഞ്ഞ് ഭാര്യയോട് ചാറ്റ് ചെയ്തത് ചോദ്യം ചെയ്യുക. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക. പണം ചോദിക്കുക. ഇതാണ് പ്രതി വി.പി ജംഷീദ് ചെയ്തത്.
ഇങ്ങനെ പരാതിക്കാരനെ മാഹി റയില്‍വേ സ്റ്റേഷനു സമീപം വിളിച്ചുവരുത്തി 61,000 രൂപയും മൊബൈലും വാങ്ങി. ഇതിനെ തുടര്‍ന്നായിരുന്നു പരാതിക്കാരന്‍ ചോമ്പാല പൊലിസില്‍ പരാതി നല്‍കിയത്. സമാനമായ രീതിയില്‍ ജംഷീദ് മറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. മുന്‍പ് ലഹരിമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ജംഷീദ് പൊലിസിനോടു സമ്മതിച്ചു.
English Summary: Youth Arrested in cheating case at Kozhikode