ഞെളിയന്‍പറമ്പിലെ മാലിന്യനീക്കം വീണ്ടും സോണ്ടയ്ക്ക്; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Mail This Article
കോഴിക്കോട്∙ ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്കിന് പുതുക്കി നല്‍കി കോഴിക്കോട് കോര്‍പറേഷന്‍. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാര്‍ പുതുക്കാന്‍ അനുമതി നല്‍കിയത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് സോണ്ട ഇന്‍ഫ്രാടെക്.
നാലു വര്‍ഷം കിട്ടിയിട്ടും പ്രാഥമിക നടപടികള്‍ പോലും ചെയ്യാത്ത സോണ്ട ഇന്‍ഫ്രാടെക്കിന് കരാര്‍ പുതുക്കി നൽകുന്നതിനെ യുഡിഎഫും ബിജെപിയും തുടക്കം മുതല്‍ എതിർത്തിരുന്നു. കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനിച്ച ശേഷം കൗണ്‍സില്‍ വിളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് കോര്‍പറേഷനെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഒരു മാസം കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപിയും പറഞ്ഞു.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കരാര്‍ നീട്ടിനല്‍കുന്നതാണ് ഉചിതമെന്ന് ഭരണപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതോടെ അജന്‍ഡ കീറിയെറിഞ്ഞ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ യോഗം ബഹിഷ്ക്കരിച്ചു. ഒരു മാസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണം, മാലിന്യം നീക്കം ചെയ്യാന്‍ വൈകിയതിന്‍റേ പേരില്‍ കോര്‍പറേഷന്‍ നിശ്ചയിച്ച പിഴയൊടുക്കണം എന്നിവയാണ് കരാര്‍ പുതുക്കാന്‍ കോര്‍പറേഷന്‍ മുന്നോട്ടുവച്ച പ്രധാന ഉപാധികൾ.
ഉപാധികള്‍ അംഗീകരിച്ചതോടെ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കരാര്‍ നീട്ടിക്കൊടുത്തതിനു പിന്നില്‍ അഴിമതിയാണെന്ന ഫ്ലക്സ് ഉയര്‍ത്തി അവർ മുദ്രാവാക്യം വിളിച്ചു.
English Summary: Kozhikode corporation renewed contract with Zonta