ADVERTISEMENT

ലണ്ടൻ ∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ, അതേ പരാമർശത്തിന്റെ പേരിൽ ബ്രിട്ടനിലും കോടതി കയറ്റുമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. തന്നെ അഴമതിക്കാരനും തട്ടിപ്പുകാരനുമാക്കി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലളിത് മോദി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. കേസുകളിൽ അകപ്പെട്ടതിനെ തുടർന്ന് 2010 മുതൽ ബ്രിട്ടനിൽ കഴിയുന്ന ലളിത് മോദി, ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ പരാതിയുമായി ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയിൽ രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി കുറിച്ചു.

‘മോദി’ പരാമർശത്തിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ച രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ചൂടുപിടിച്ചു നിൽക്കുന്നതിനിടെയാണ്, സമാന പരാമർശത്തിൽ രാഹുലിനെ ബ്രിട്ടനിലും കോടതി കയറ്റുമെന്ന ലളിത് മോദിയുടെ ഭീഷണി. ‘എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദി എന്ന പൊതുവായ പേര് വന്നത്’ എന്നായിരുന്നു 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം.

എന്ത് അടിസ്ഥാനത്തിലാണ് തന്നെ തട്ടിപ്പുകാരനായും ഒളിച്ചോട്ടക്കാരനായും രാഹുൽ ഗാന്ധി വിശേഷിപ്പിക്കുന്നതെന്ന് ലളിത് മോദി ചോദിച്ചു. ഒരു കേസിൽപോലും തന്നെ ഇതുവരെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ താനൊരു സാധാരണ പൗരനാണ്. മോദി കുടുംബം ഇന്ത്യയ്ക്കായി നൽകിയ സംഭാവനകളും ലളിത് മോദി ട്വീറ്റിൽ വിശദീകരിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) എന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ടൂർണമെന്റിലൂടെ രാജ്യത്തിനു നൽകിയ സംഭാവനകളും മോദി എടുത്തുപറഞ്ഞു. 100 ബില്യൻ ഡോളറോളമാണ് ഈ ടൂർണമെന്റിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചതെന്നും മോദി അവകാശപ്പെട്ടു.

കോൺഗ്രസ് നേതാക്കളിൽ ഒട്ടേറേപ്പേർക്കു വിദേശത്ത് സ്വത്തുവകകളുണ്ടെന്നും ലളിത് മോദി ആരോപിച്ചു. അവരുടെ സ്വത്തിന്റെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും തന്റെ പക്കലുണ്ടെന്നും ലളിത് മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കൃത്യമായ നിയമനിർമാണം നടക്കുന്ന മുറയ്ക്ക് താൻ തിരികെ വരുമെന്നും ലളിത് മോദി കുറിച്ചു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ലളിത് മോദി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. കോടതിയിൽ രാഹുൽ സ്വയം വിഡ്ഢിയായി മാറുന്നതിന് സാക്ഷിയാകാൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി കുറിച്ചു.

അതിനിടെ, മോദി ജാതിപ്പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി ഏപ്രിൽ 12നു കോടതിയിൽ നേരിട്ടു ഹാജരാകാൻ പട്ന കോടതി ഉത്തരവിട്ടു. മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ ഹർജിയിലാണു പട്ന എംപി– എംഎൽഎ പ്രത്യേക കോടതി നടപടി. കേസിൽ മൊഴി രേഖപ്പെടുത്താനാണ് രാഹുൽ ഹാജരാകാൻ കോടതി സമൻസ് അയച്ചത്. 12നു മുൻപു കോടതിയിൽ ഹാജരാകാൻ രാഹുലിന്റെ അഭിഭാഷകനോടു കോടതി നിർദേശിച്ചു.

English Summary: Lalit Modi decides to sue Rahul Gandhi in UK court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com