കേരളം വയോധികര്‍ മാത്രമുള്ള സംസ്ഥാനമായി മാറുമെന്ന് ബിബിസി റിപ്പോര്‍ട്ട്; പ്രതിഷേധവുമായി ആളുകൾ
Mail This Article
തിരുവല്ല ∙ കേരളം വൈകാതെ വയോധികര്‍ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന ബിബിസിയുടെ വാർത്തയ്ക്കെതിരെ വൻ പ്രതിഷേധം. പത്തനംതിട്ട കുമ്പനാടിനെ അടിസ്ഥാനമാക്കി തയാറാക്കിയ വാർത്തയാണ് ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കുമ്പനാട്ടുകാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം' എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാർത്തയിൽ പറയുന്നത്. കുമ്പനാട്ടിൽ 25,000 ആളുകൾ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ പറഞ്ഞതായും വാർത്തയിൽ പരാമർശിക്കുന്നു.
എന്നാൽ താൻ അങ്ങനെ പറഞ്ഞില്ലെന്നും കുമ്പനാട്ടിനെ ചളിവാരിത്തേക്കുകയാണ് വാർത്തയിലൂടെ ചെയ്തതെന്നും ആശ പറഞ്ഞു. ഇരുനില വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധമാതാവിന്റെ ദയനീയ ചിത്രം എന്ന രീതിയിൽ അച്ചടിച്ചുവന്നതിൽ വിയോജിപ്പുമായി അവരുടെ മകനും രംഗത്തെത്തി. തന്‍റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തെറ്റിദ്ധരിപ്പിച്ച് ചിത്രം പകർത്തുകയായിരുവെന്ന് വീട്ടമ്മ പറഞ്ഞു.
English Summary: BBC report that Kerala will soon become a state where only the elderly live