ചിന്നക്കനാൽ∙ അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ സിങ്കുകണ്ടത്ത് രാപകല്‍ സമരം. അരിക്കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരും. ഇതോടെ സിമന്റ് പാലത്തു നടത്തിവന്ന സമരം അവസാനിപ്പിച്ചു, സമരവേദി സിങ്കുകണ്ടത്തേക്കു മാറ്റാനാണ് തീരുമാനം. മറ്റു പ്രതിഷേധങ്ങളില്‍ തുടര്‍ നടപടി തീരുമാനിക്കാന്‍ സര്‍വകക്ഷിയോഗം ചേർന്നു. സമരം കടുപ്പിക്കാനാണ് തീരുമാനം.
അതേസമയം, സിമന്‍റ് പാലത്തു വീണ്ടും അരിക്കൊമ്പന്‍ എത്തി. അരിക്കൊമ്പനൊപ്പം പിടിയാനയും കുട്ടിയാനകളും ഉണ്ട്. റോഡില്‍നിന്ന് 25 മീറ്റര്‍ മാത്രം അകലെയാണ് ഇവ നിലയുറപ്പിച്ചത്. വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ ആനക്കൂട്ടം ശബ്ദമുണ്ടാക്കി റോഡരികിലേക്കു നീങ്ങി.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ കോടതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചില പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടത്തി. ഏപ്രിൽ 5ന് കോടതി കേസ് പരിഗണിക്കുന്നതുവരെ ദൗത്യസംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും.
ഇടുക്കി ചിന്നക്കലാലിൽ ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതിയില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്തു തന്നെ തുടരണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
English Summary: Wild elephant attack; Protest in Chinnakanal