ഞെളിയന്‍പറമ്പിലെ മാലിന്യനീക്ക കരാര്‍; സോണ്ട പിഴയായി കോർപറേഷനിൽ അടയ്ക്കേണ്ടത് 38 ലക്ഷം രൂപ
Mail This Article
കോഴിക്കോട് ∙ ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്കിന് പുതുക്കി നല്‍കി കോഴിക്കോട് കോര്‍പറേഷന്‍. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാര്‍ പുതുക്കാന്‍ അനുമതി നല്‍കിയത്. ഇതിനു മുന്നോടിയായി സോണ്ട ഇന്‍ഫ്രാടെക്കില്‍നിന്ന് 38.85 ലക്ഷം രൂപ പിഴ ഈടാക്കും. ലേലത്തുകയുടെ അഞ്ചു ശതമാനമാണ് പിഴയായി നല്‍കേണ്ടത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോര്‍പറേഷനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കരാര്‍ പുതുക്കി നല്‍കിയത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് സോണ്ട ഇന്‍ഫ്രാടെക്.
ഏപ്രിൽ 30ന് അകം ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂർത്തിയാക്കാമെന്ന് സോണ്ട ഇൻഫ്രാടെക്ക് ഉറപ്പ് നൽകിയതും കരാർ നീട്ടിനൽകാൻ കാരണമായി. നാലു വർഷമായി നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്ത കരാറാണ് 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പറഞ്ഞു കോർപറേഷൻ വീണ്ടും നീട്ടിക്കൊടുത്തത്. കഴിഞ്ഞ 24നു മേയർ വിളിച്ചു ചേർത്ത യോഗത്തിലാണു കമ്പനി പ്രതിനിധികൾ പുതിയ ഉറപ്പു നൽകിയത്.
English Summary: Kozhikode Corporation extends contract with Zonta Infratech amid objections by Opposition