കറാച്ചി ∙ പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് വീണ്ടും മരണം. കറാച്ചിയിലാണ് വെള്ളിയാഴ്ച 11 പേർ മരിച്ചത്. മരിച്ചവരിൽ എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ നിരവധി സ്ത്രീകളും കുട്ടികളും കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.
Read also: ‘മാപ്പു പറയില്ല, ചില്ലിക്കാശ് പോലും നഷ്ട പരിഹാരം നൽകില്ല’: ഗോവിന്ദനോട് സ്വപ്ന
നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിലാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സമാന സംഭവത്തിൽ 11 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പണപ്പെരുപ്പം മൂലം ആളുകൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങൾ തുറന്നത്. പലയിടത്തും നീണ്ട ക്യൂവാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതായി ആക്ഷേപമുണ്ട്.
English Summary: 11 killed, several injured in stampede at food distribution centre in Pakistan's Karachi