തൊടുപുഴ ∙ കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു. ഇടുക്കി പുന്നയാറിൽ കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ സംഭവത്തെ തുടർന്ന് മരണപ്പെട്ടു. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ കഴിയുന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നതായി നാട്ടുകാർ പറയുന്നു.
സംഭവത്തെക്കുറിച്ച് വാർഡ് മെമ്പർ ഐസൺ പറയുന്നത് ഇങ്ങനെ: ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്തവിവരം പറഞ്ഞപ്പോഴാണ് അയൽവാസികൾ കാര്യം അറിയുന്നത്. തുടർന്ന് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ നൽകിയ ഉപ്പുവെള്ളം കുടിച്ച് കുട്ടികൾ ഛർദിച്ചു.
ഇളയ കുട്ടി രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് കഞ്ഞിക്കുഴി പൊലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ബിജുവിന്റെ മാതാവ് രാവിലെ വീട്ടിൽനിന്ന് കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവർ വിഷം കഴിച്ചത്. ബിജുവിനെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary: Husband and five found dead after drinking poison, Idukki