ഗുരുഗ്രാം∙ മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ടയാൾ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. ഗുരുഗ്രാമിലാണ് സംഭവം. കഴിഞ്ഞ മാസമാദ്യമാണ് ഒരു തുർക്കിഷ് കമ്പനിയിൽ ജോലി ചെയ്യുന്നയാളെന്ന് അവകാശപ്പെട്ട യുവാവുമായി യുവതി പരിചയത്തിലായത്. ഇതിനിടെ, സമ്മാനങ്ങൾ അയക്കാനാണെന്നു പറഞ്ഞ് യുവതിയുടെ വിലാസം സ്വന്തമാക്കി. അതിനുശേഷം മുംബൈ എയർപ്പോട്ടിലെ കസ്റ്റംസ് ഓഫിസറെന്നു പരിചയപ്പെടുത്തി സുനിത എന്ന സ്ത്രീ വിളിച്ചു.
തുർക്കിയിൽനിന്നു ചില പാഴ്സലുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസിനായി 38,500 രൂപ നൽകണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ക്ലിയറൻസ് തകു നൽകിയില്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്നു തന്നെ ഭീഷണിപ്പെടുത്തിയതായും രണ്ടു തവണ തുക നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു.
കസ്റ്റം സർട്ടിഫിക്കറ്റ് ക്ലിയറൻസിനായി 1,35,000 രൂപ ആവശ്യപ്പെട്ട് മാർച്ച് 20ന് അതേ സ്ത്രീയിൽ വീണ്ടും വിളിച്ചെന്നും സമ്മർദത്തെ തുടർന്നു പണം നൽകിയെന്നും യുവതി പറഞ്ഞു.
2.5 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും വിളിച്ചതോടെയാണ് കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കി പൊലീസിൽ പരാതി നൽകിയത്. ഐപിസി സെക്ഷൻ 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചന), 420 (വഞ്ചന), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം, സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summmary: Gurugram woman duped of Rs 2 lakh by prospective groom in customs fraud