ഇന്ധനം ലഭിക്കാതെ വലഞ്ഞ് പൊലീസും; സ്വകാര്യ പമ്പുകളെ ആശ്രയിക്കാൻ ഡിജിപി നിർദേശം
Mail This Article
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി പൊലീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. കുടിശ്ശിക വർധിച്ചതോടെ തിരുവനന്തപുരത്തെ പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിർദേശം.
പേരൂർക്കട എസ്എപി ക്യാംപിലെ പമ്പിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും ഇന്ധനം അടിച്ചിരുന്നത്. എന്നാൽ ഇന്ധന കമ്പനിക്ക് നൽകേണ്ട കുടിശ്ശിക ഒന്നരക്കോടി പിന്നിട്ടതോടെ കമ്പനികൾ വിതരണം നിർത്തി. അതോടെയാണ് പൊലീസ് വാഹനങ്ങൾക്ക് ഇവിടെനിന്ന് ഇന്ധനം ലഭിക്കാതെയായത്. സ്വകാര്യ വാഹനങ്ങൾക്ക് ഈ പമ്പിൽ നിന്ന് ഇന്ധനം നൽകുന്നുമുണ്ട്. പൊലീസ് വാഹനങ്ങളെല്ലാം ഏതെങ്കിലും സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം കണ്ടെത്തണമെന്നാണ് ഡിജിപിയുടെ നിർദേശം.
സ്വന്തം പോക്കറ്റിൽ നിന്ന് പണം കണ്ടെത്തി ഇന്ധനം അടിക്കെണ്ട അവസ്ഥയായതൊടെ പല സ്റ്റേഷനുകളിലും വാഹന ഉപയോഗം കുറച്ചിരിക്കുകയാണ്. ഇതു കേസ് അന്വേഷണങ്ങളെയും പൊലീസ് സേവനങ്ങളെയും ദോഷമായി ബാധിക്കും. ഇന്ധനത്തിന് പണം കണ്ടെത്തുന്നത് അഴിമതിക്ക് വഴിവയ്‌ക്കുമെന്നും ആക്ഷേപമുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയല്ല, പെട്രോളിന്റെയും ഡീസലിന്റെയും മൊത്ത വില സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇന്ധന കമ്പനികൾ വിതരണം നിർത്താൻ കാരണമെന്നാണ് പൊലീസ് വിശദീകരണം. ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും പറയുന്നു.
English Summary: Kerala Police faces fuel shortage