മുംബൈ∙ അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറിൽ യുവാവിനൊപ്പം പോയ സീരിയൽ നടിയെ പൊലീസ് രക്ഷപ്പെടുത്തി. അഭിനയമല്ലെന്നും നടന്നത് യഥാർഥ വിവാഹമാണെന്നും ആറാം ദിനം യുവാവ് പറഞ്ഞതോടെയാണ് താൻ കുടുങ്ങിയതാണെന്ന് നടി അറിയുന്നത്. തുടർന്ന് സുഹൃത്തിനെ യുവതി വിവരം അറിയിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയുമായിരുന്നു.
സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ ‘ഭാര്യയായി’ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഭാര്യയായി അഭിനയിക്കണമെന്ന് കരൺ ആവശ്യപ്പെട്ടു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു. തുടർന്ന് മാർച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്‌സൗർ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടി.
വീട്ടുകാരുടെ മുന്നിൽ ഭാര്യയായി അഭിനയിക്കണമെന്ന ‘ഓഫർ’ യുവതി സ്വീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസം. ആറാം ദിനം യുവതി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് യഥാർഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നൽകിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാൻ തയാറായില്ല.
കുടുങ്ങിയതാണെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭർത്താവ് കരൺ എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Mumbai: Fake Marriage Drama Goes Wrong As Groom Refuses to Let Go Temporary Wife